വാഷിംഗ്‌ടണ്‍: ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചുവിടാന്‍ ഒരുങ്ങി ഗൂഗിള്‍. ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന 'എവരിഡേ റോബോട്ട്' പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് റോബോട്ടുകളെയും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു. കഫേ വൃത്തിയാക്കുക, മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക, വാതിലുകള്‍ തുറന്നു കൊടുക്കുക എന്നീ ജോലികളായിരുന്നു ഈ റോബോട്ടുകള്‍ പ്രധാനമായും ചെയ്തിരുന്നത്.
ഒരു റോബോട്ടിൻ്റെ പരിപാലനത്തിനായി ഏകദേശം പത്തു മുതല്‍ ആയിരം ഡോളര്‍ വരെ ചെലവാകുമെന്നാണ് റോബോട്ടിക് വിദഗ്ധരുടെ വിലയിരുത്തല്‍. ആളുകളുടെ അധ്വാന ഭാരം കുറയ്ക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ കമ്പനിയ്ക്ക് ഇത് അധികസാമ്പത്തിക ബാധ്യത നല്‍കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെയാണ് ഗൂഗിളും12,000 ജീവനക്കാരെ പിരിച്ചുവിട്ടത്. അതേസമയം, ഗൂഗിളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശബളവും ബോണസും വെട്ടിക്കുറയ്ക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിങ്ങിൽ ‘സീനിയർ വൈസ് പ്രസിഡന്റ്’ തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാർഷിക വരുമാനത്തിലും ബോണസിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി അടുത്തിടെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ജീവനക്കാരിൽ മിക്കവരും വര്‍ഷങ്ങളായി ഗൂഗിളിൽ ജോലി ചെയ്തവർ ആണ്. അതുകൊണ്ട് തന്നെ പിരിച്ചുവിടലുകൾ ജോലിയിലെ മികവിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.