തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനകാര്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനക്കാരിൽ 50 വയസ്സ് കഴിഞ്ഞവരിൽ 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നും ഇവർക്ക് വി ആർ എസ് നൽകുമെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആന്‍റണി രാജു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വി ആര്‍ എസ് എടുക്കുന്നവര്‍ക്ക് ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കുമെന്നും മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കില്‍ പറയുന്നത്. അതേസമയം, നിർബന്ധിത വി ആർ എസ് ഇടത് നയത്തിന് വിരുദ്ധമാണെന്ന് കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം ജി രാഹുൽ ആരോപിച്ചു. വി ആർ എസിനെ ശക്തമായി എതിർക്കുമെന്നും എന്നാൽ ജീവനക്കാർ സ്വമേധയാ വി ആർ എസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.