ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയെ ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസുള്ളതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ എന്ത് കേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേരയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞാണ് പവന്‍ ഖേരയോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിക്കുകയാണ്.
റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതാണ് പവന്‍ ഖേരയുടെ യാത്ര തടയാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
'ഇത് ഏകാധിപത്യമാണ്. ആദ്യം പവന്‍ ഖേരയ്ക്കെതിരെ ബിജെപി ഇ ഡിയെ അയച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ യാത്ര തടഞ്ഞിരിക്കുന്നു. ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ പാര്‍ട്ടി പൊരുതുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയിൽ കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേറ്റ്, രൺദീപ് സിങ് സുർജേവാല, കെ.സി വേണുഗോപാൽ എന്നിവരെയും പ്രതിനിധി സംഘത്തിൽ കാണാം.