അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈനിൽ മിന്നല്‍ സന്ദര്‍ശനം നടത്തി. അതീവ രഹസ്യമായി നടത്തിയ പഴുതടച്ച ആസൂത്രണത്തിനൊടുവിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബൈഡൻ യുക്രൈന്റെ തലസ്ഥാനമായ കീവിൽ എത്തിയത്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് സന്ദര്‍ശനം. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഡിഡന്റ് അമേരിക്കൻ സൈനിക സാന്നിദ്ധ്യമില്ലാത്ത യുദ്ധഭൂമി സന്ദർശിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് വിദേശയാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒഴിവാക്കി എയര്‍ഫോഴ്‌സ് സി 32 വിമാനത്തിലാണ് ബൈഡന്‍ യാത്രതിരിച്ചത്. രണ്ട് മാധ്യമ പ്രവര്‍ത്തകരെ മാത്രമാണ് ഒപ്പം കൂട്ടിയത്. പോളണ്ടില്‍ വിമാനമിറങ്ങി പത്ത് മണിക്കൂര്‍ ട്രെയിനില്‍ സഞ്ചരിച്ചാണ് അദ്ദേഹം കീവില്‍ എത്തിയത്. തുടർന്ന് യുക്രെ യ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തിയ ബൈഡൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. സൈനികരുമായും സംസാരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉക്രെയ്നിന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയെന്നതാണ് സന്ദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു. രഹസ്യ സന്ദർശനം സംബന്ധിച്ച ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ രഹസ്യമായി വൈറ്റ് ഹൗസ് ആരംഭിച്ചിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, സന്ദര്‍ശന വിവരം റഷ്യയെയും അറിയിച്ചിരുന്നുവെന്നും അമേരിക്കന്‍ ദേശസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെ' ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.