അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. വലിയ സങ്കടങ്ങളില്‍നിന്നും പിടിച്ചുകയറ്റാനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താനും ചുറ്റുമുളള മനുഷ്യരോട് പങ്കുവയ്ക്കാനാകാത്ത സങ്കടങ്ങള്‍ പങ്കുവയ്ക്കാനുമുളള ഒരാളാണ് ദൈവമെങ്കില്‍ അത് മനോഹരമാണെന്ന് ദീപാ നിഷാന്ത് പറഞ്ഞു. നിങ്ങള്‍ ക്വട്ടേഷന്‍ കൊടുത്താല്‍ അതേറ്റെടുക്കാനിരിക്കുന്ന, ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദീപാ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു 'പ്രാക്ക് വീഡിയോ ' കണ്ടു. കഷ്ടം തോന്നി.
മുതിർന്നവരുടെ പാവക്കരടിയാണ് ദൈവമെന്നു പറഞ്ഞത് ഓഷോയാണ്.. കുട്ടികൾ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, അവർ വിശ്വസിക്കുന്നത് എല്ലാ പേടികളിൽ നിന്നും ആപത്തുകളിൽ നിന്നും ടെഡ്ഡി തങ്ങളെ രക്ഷിക്കുമെന്നാണ്.. അതുപോലെ തന്നെയാണ് മുതിർന്നവർ ദൈവത്തെ വിശ്വസിക്കുന്നതും.
വലിയ സങ്കടങ്ങളിൽ നിന്നും പിടിച്ചു കയറ്റാൻ , തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ, ചുറ്റുമുള്ള മനുഷ്യരോട് പങ്കുവെക്കാനാകാത്ത സങ്കടങ്ങൾ പങ്കുവെക്കാൻ ഒരാൾ.. അതൊക്കെ മനോഹരമാണ്. അതിലപ്പുറം ഏത് തെറ്റും മൂടി വെക്കുന്ന ,തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന, തങ്ങളെ മാത്രം രക്ഷിക്കുന്ന, മതമൗലികവാദം മുഖമുദ്രയാക്കിയ, അപരമതവിദ്വേഷം വെച്ചു പുലർത്തി അപരനെ ദ്രോഹിക്കുന്ന,നിങ്ങൾ ക്വെട്ടേഷൻ കൊടുത്താൽ അതേറ്റെടുക്കാനിരിക്കുന്ന, ഒരു ക്രൈമിൻ്റെ കൂട്ടുപ്രതിയായാണ് നിങ്ങൾ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കിൽ അതിനോളം വൃത്തികെട്ട ഒരു സങ്കൽപ്പം വേറെയില്ല!
മതവിശ്വാസവും മതഭ്രാന്തും ഒന്നല്ല. നിങ്ങളുടെ ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവിൽ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ പറ്റൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക