കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് മൊഴിയെടുപ്പ് തുടരുന്നു. ഇതുവരെ 90 പേരുടെ മൊഴിയാണ് എടുത്തത്. എന്നാല്‍ യുവാവിനെ തടഞ്ഞുവെച്ചവരെ കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും ഫോണിലൂടെയുമാണ് 90 പേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
എന്നാല്‍, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യംചെയ്തത് ഇവരാരും അല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലേക്കുളള സൂചനയും മൊഴിയെടുത്തവരില്‍നിന്ന് ലഭിച്ചിട്ടില്ല. വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 450 പേരാണുണ്ടായിരുന്നത്. ഇവരുടെയെല്ലാം മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനായെത്തിയ വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ ഫെബ്രുവരി എട്ട് ശനിയാഴ്ച്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് സെക്യൂരിറ്റി ചോദ്യംചെയ്തിരുന്നെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു.