പാലക്കാട്: കേരളാ രാഷ്ട്രീയം കണ്ട ഏറ്റവും അവിശുദ്ധവും അധാര്‍മ്മികവുമായ കൂട്ടുകെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അഡ്വ. സി കെ ശ്രീധരനും തമ്മിലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിപിഎം കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി കെ ശ്രീധരനെയും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയനേയും മനുഷ്യനെന്ന വിശേഷണത്തിന് അനര്‍ഹരാക്കുന്നുവെന്നും സാക്ഷി വിസ്താരക്കൂട്ടില്‍ ശരത്തിന്റെ അമ്മയെയും പെങ്ങളെയും ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന സി കെ ശ്രീധരന്റെ ചിത്രം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ധീര രക്തസാക്ഷികളുടെ ഓർമ്മയിൽ കല്ല്യോട്ടിന്റെ മടിത്തട്ടിൽ…
രാഷ്ട്രീയ കേരളം കണ്ട ഏറ്റവും അവിശുദ്ധവും അധാർമ്മികവുമായ കൂട്ടുകെട്ടാണ് പിണറായി വിജയനും അഡ്വ സി കെ ശ്രീധരനും തമ്മിൽ പെരിയ കൊലക്കേസിൽ ഉണ്ടാക്കിയത്. ഭരണകൂടം കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചിലവഴിച്ച് സുപ്രീംകോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ട് വന്ന് പാർട്ടി ഗുണ്ടകളെ രക്ഷിക്കാനായി കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും ഒരു ഇടക്കാല ജാമ്യം പോലും കിട്ടാതെ പാർട്ടി ക്രിമിനലുകൾ തടവറയിൽ കിടന്ന് ശിക്ഷ ഉറപ്പായേക്കാവുന്ന ഘട്ടത്തിലാണ് 6 പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ്സ് ബന്ധം അവസാനിപ്പിച്ച് സി കെ ശ്രീധരൻ പിണറായി വിജയന്റെ കൈ പിടിച്ചത്.
കോൺഗ്രസ്സ് പാർട്ടി കൊണ്ട് ശ്രീധരൻ നേടിയതെല്ലാം മറക്കാം. പക്ഷെ, പ്രിയപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും കുടംബാംഗങ്ങളോടും സിപിഎം ക്രിമിനലുകൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി കണ്ണീരൊപ്പാൻ നടന്നിട്ട്, സി ബി ഐ അന്വേഷണ സാധ്യത പഠിക്കാൻ ഒരിക്കൽ കേസ് ഫയൽ വരെ കൈകാര്യം ചെയ്തിട്ട്, അവസാനം പാർട്ടിയും കുറൂം മാറി ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള സിപിഎം കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുത്തത് മനുഷ്യൻ എന്ന വിശേഷണത്തിന് ശ്രീധരനെയും ഈ ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പിണറായി വിജയനെയും അനർഹരാക്കുന്നു.
സാക്ഷി വിസ്താരക്കൂട്ടിൽ ശരത്തിന്റെ അമ്മയേയും പെങ്ങളേയും ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന സി കെ ശ്രീധരന്റെ ചിത്രം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണ്. ഈ അധാർമ്മിക കൂട്ടുകെട്ടിനെയും അധികാര ദുർവ്വിനിയോഗത്തേയും നമ്മൾ മറികടക്കും. നമ്മുടെ കിച്ചുവിനും ജോഷിക്കും നീതി ലഭ്യമാവും...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക