വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വിശ്വനാഥന്റെ കുടുംബവും അദ്ദേഹത്തിന്റെ നവജാത ശിശുവും നീതി അര്‍ഹിക്കുന്നുണ്ടെന്നും അര്‍ഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. വിശ്വനാഥന്റെ കുടുംബം റീ പോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് അവർ തളളിയെന്നും കത്തില്‍ പറയുന്നു.
'വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവ് വിശ്വനാഥന്‍ ഭാര്യയുടെ പ്രസവത്തിനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തുന്നത്. ഫെബ്രുവരി 9-ന് അദ്ദേഹത്തെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചതായി കുടുംബം ആരോപിക്കുന്നു. അന്ന് കാണാതായ വിശ്വനാഥനെ പിറ്റേന്ന് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണ് എന്നാണ് പറയുന്നത്. മോഷണക്കുറ്റം ചുമത്തിയതിന്റെ നാണക്കേടുമൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിശ്വനാഥന്റെ കുടുംബത്തെ നേരില്‍ കണ്ടപ്പോള്‍ റീപോസ്റ്റ്മാര്‍ട്ടവും സമഗ്രമായ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതിലും കുടുംബത്തിന് സംശയമുണ്ട്. സംസ്ഥാന എസ് സി/ എസ് ടി കമ്മീഷനും ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ട് തളളിയിട്ടുണ്ട്. വിശ്വനാഥന്റെ മരണത്തില്‍ എത്രയുംപെട്ടെന്ന് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാന്‍ അഭ്യര്‍ത്ഥിക്കുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്.