ഡല്‍ഹി: ജോബ് സെര്‍ച്ചിംഗ് ആപ്ലിക്കേഷനായ ലിങ്ക്ഡ്ഇന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കമ്പനിയിലെ എത്രശതമാനം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ലിങ്ക്ഡ്ഇന്‍ ആരംഭിച്ചുവെന്നും 'ദി ഇൻഫർമേഷന്‍' റിപ്പോർട്ട് ചെയ്തു. വിവിധ ഡിവിഷനുകളിലായി ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണ് ലിങ്ക്ഡ്ഇന്നിലെ പിരിച്ചുവിടലുകളെന്നാണ് സൂചന.
ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെയാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് 'ദി വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 5% പേര്‍ക്ക് ജോലി നഷ്ടമാകും. നിലവില്‍ 220,000- ലധികം ആളുകളാണ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്‍റെ ഈ നിലപാട് എഞ്ചിനീയറിംഗ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.