ഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. റെയ്ഡില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിനുപിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡോക്യുമെന്ററി നിരോധിക്കണമെന്നും ബിബിസി ചാനല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും നിരവധി ഹിന്ദുത്വ- സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്നാണ് റെയ്ഡിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചത്. 'ആദ്യം വന്നത് ബിബിസിയുടെ ഡോക്യുമെന്ററി. അത് നിരോധിച്ചു. ഇപ്പോള്‍ ബിബിസിയില്‍ ഇന്‍കംടാക്‌സ് റെയ്ഡ് നടത്തുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ'- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 'മോദി ഡോക്യുമെന്ററി മൂന്നാം മൂന്നാം ഭാഗം നിര്‍മ്മിക്കാന്‍ ആവശ്യമായ മെറ്റീരിയല്‍ ബിബിസിക്ക് കിട്ടി. അവരുടെ സ്വന്തം അനുഭവവും മോദിയെക്കുറിച്ചുളള റിപ്പോര്‍ട്ടിംഗിന്റെ അനന്തര ഫലവും'-എന്നാണ് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍' രണ്ടുഭാഗങ്ങളായാണ് പുറത്തുവന്നത്. വംശഹത്യയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ആദ്യഭാഗം. രണ്ടാം ഭാഗത്ത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം അധികാരം നിലനിര്‍ത്താനായി സ്വീകരിച്ച മുസ്ലീം-ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് പറയുന്നത്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയിരുന്നു.