വയനാട് മേപ്പാടി സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ആസാദ് മലയാറ്റില്‍. മോഷണക്കുറ്റം ആരോപിച്ച് ആശുപത്രി ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യംചെയ്‌തെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആസാദിന്റെ പ്രതികരണം. വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ മധുവിനെപ്പോലെ വയനാട്ടിലെ വിശ്വനാഥനെയും സവര്‍ണാധികാരത്തിന്റെ ചീഞ്ഞ വാലുകളാണ് വരിഞ്ഞുചുറ്റിയതെന്നും ആസാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആസാദ് മലയാറ്റിലിന്റെ കുറിപ്പ്
ആദിവാസികളോടും ദളിതരോടും ഇതര പീഡിത പ്രാന്തവൽകൃത ദുർബ്ബല സമൂഹങ്ങളോടും കാണിക്കുന്ന അനീതി കുറയുന്നില്ല. നമ്മുടെ പൊതുബോധം സവർണാധികാരബദ്ധമാണ്. അതിന്റെ മേൽപ്പുരകളിൽ പോറലേൽപ്പിക്കാൻ പുരോഗമനചിന്തയ്ക്കോ ജനാധിപത്യ ഭരണകൂടത്തിനോ അതിന്റെ നിയമ - നിയമപാലന സംവിധാനങ്ങൾക്കോ സാധിച്ചിട്ടില്ല. അല്ലെങ്കിൽ, കോഴിക്കോടു മെഡിക്കൽ കോളേജിൽ വന്ന വയനാട്ടിലെ ആദിവാസിയുവാവ് മരണത്തിലേക്ക് എടുത്തെറിയപ്പെടില്ല.
എട്ടുവർഷത്തെ കാത്തിരിപ്പിനു ശേഷം ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിൽ എത്തിയതായിരുന്നു വിശ്വനാഥൻ. ഓർക്കാപ്പുറത്ത്, അട്ടപ്പാടിയിലെ മധുവിനെ എന്നപോലെ വയനാട്ടിലെ വിശ്വനാഥനെയും സവർണാധികാരത്തിന്റെ ചീഞ്ഞ വാലുകളാണ് വരിഞ്ഞു ചുറ്റിയത്. നിർദ്ദയം കൊല ചെയ്തത്. അവരുടെ 'പരിഷ്കൃത ജനാധിപത്യ റിപ്പബ്ലിക്കി'ൽ അവർണകോടികൾ ഉൾപ്പെടുന്നില്ല.
മോഷണമൊന്നും നടന്നില്ലെങ്കിലും മോഷ്ടാവ് എന്നു വിളിക്കപ്പെടും. 'പരിഷ്കൃത'രെന്ന്'നടിക്കുന്ന ആളുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സംശയാലുക്കളാവും. പരസ്യവിചാരണ നടക്കും. വിധി നടപ്പാക്കും. കോഴിക്കോടു നടന്നത് അതല്ലേ? മോഷണ പരാതി കണ്ടില്ല. പക്ഷേ, വിശ്വനാഥൻ ചോദ്യം ചെയ്യപ്പെട്ടു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ (തന്റെ കുഞ്ഞു പിറക്കുന്ന) നേരത്ത് അയാൾക്ക് അപരാധിയെപ്പോലെ ചൂളി നിൽക്കേണ്ടി വന്നു. അയാളെ കേൾക്കാനോ പിന്തുണയ്ക്കാനോ ആരും വന്നുകാണില്ല.
വിശ്വനാഥൻ എങ്ങനെ തൂങ്ങിയാടുന്ന കയർത്തുമ്പിലെത്തി? അതിനു മറുപടി പറയാൻ ഭരണ സംവിധാനങ്ങൾക്ക് ബാദ്ധ്യതയുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാവൽസേനയും പൊലീസും മറുപടി പറയണം. അത് ആത്മഹത്യയാണെന്ന് എഴുതിത്തള്ളാൻ സാമാന്യബോധം ഇല്ലാതിരിക്കണം. അല്ലെങ്കിൽ കൊടുംകുറ്റവാളികളാവണം.
വിവേചനവും അടിച്ചമർത്തലുകളും തുടരുന്നത് ഏതുതരം ജനാധിപത്യമാണ് ഇപ്പോൾ പുലരുന്നതെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം. ആഴങ്ങളിൽ വേരാഴ്ത്തി നിറയുന്ന ഈ സവർണ അധികാര ഘടന പൊളിച്ചു പണിയാനുള്ള ശ്രമകരമായ പരിശ്രമം ആരംഭിച്ചേ പറ്റൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക