തിരുവനന്തപുരം: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാ ജനങ്ങൾക്കും, ഏത് മതവിശ്വാസികൾക്കും മതത്തിൽ വിശ്വസിക്കാത്തവർക്കും, സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന കർണാടകയിലെ സ്ഥിതി എന്താണ്? ശ്രീരാമസേനയെ കുറിച്ച് നമ്മൾ കേട്ടത് കർണാടകയിലാണ്. മംഗലാപുരം അടക്കമുള്ള പ്രദേശങ്ങളിൽ അവർ വലിയ ആക്രമണമാണ് നടത്തിയത്. 150 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് കർണാടകയിലെ ചിക്കബെല്ലാപുരിൽ 2021 ക്രിസ്തുമസ് കാലത്ത് സംഘപരിവാറുകാർ ആക്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ പരാര്‍മശത്തിന് എതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
കേരളത്തില്‍ എന്ത് അപകടമുണ്ടെന്നാണ് അമിത് ഷാ പറയുന്നത്?കേരളത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്. പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്‍ത്തുന്നത്? കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. കേരളം വർഗീയ സംഘർഷമില്ലാത്ത ഒരു നാടായി നിൽക്കുകയാണ്. ഈ രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കേരളത്തിലും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല. ബിജെപി സൃഷ്ടിക്കാൻ ശ്രമിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും നടക്കാത്ത ഏക ഇടം കേരളമാണ്. മറ്റെല്ലാ പ്രദേശത്തെയും പോലെ ഈ പ്രദേശത്തെയും മാറ്റിക്കളയാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വർഗീയതക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.