കോഴിക്കോട്: കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇളവുതേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് കത്തയച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയും സഹദും. ഫെബ്രുവരി എട്ടിനാണ് സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നത്. സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും ട്രാന്‍സ്മാനായ സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്തും സിയയുടെ പേര് അമ്മയുടെ സ്ഥാനത്തും രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്. സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്തും സിയയുടെ പേര് അമ്മയുടെ സ്ഥാനത്തും ചേര്‍ക്കണമെങ്കില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ഉത്തരവ് വേണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഇരുവരും ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.
സഹദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ വളര്‍ത്തണം. അതിനാല്‍ തല്‍ക്കാലം കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്നില്ലെന്ന് സഹദും സിയയും വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ഉമ്മതലത്തൂര്‍ സ്വദേശിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന് ഇരുവര്‍ക്കും തോന്നലുണ്ടായി. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമനടപടികള്‍ വെല്ലുവിളിയാണ്. അങ്ങനെയാണ് സ്വന്തം കുഞ്ഞെന്ന ചിന്തയിലേക്കെത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആ സമയത്ത് സിയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. സഹദിന്റെ ബ്രസ്റ്റ് റിമൂവല്‍ മാത്രമാണ് നടന്നിരുന്നത്. ഗര്‍ഭപാത്രമുളളതിനാല്‍ പ്രാഥമികമായി പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭകാലയളവില്‍ സഹദ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നിര്‍ത്തിവയ്ക്കണം എന്നുമാത്രമായിരുന്നു നിര്‍ദേശം. ഇതോടെയാണ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി യാഥാർത്ഥ്യമായത്.