തിരുവനന്തപുരം: ന്യൂമോണിയയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന്‍ ചാണ്ടി ഉമ്മനോട് ഫോണിലൂടെയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ തിരക്കിയത്. 'അപ്പയുടെ സുഖവിവരം അന്വേഷിച്ച് വിളിക്കുകയും നാളെ ആരോഗ്യമന്ത്രിയെ ഹോസ്പിറ്റലിലേക്ക് അയക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ക്ക് നന്ദി'-എന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ വീണ്ടും ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയിരുന്നു. ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും തനിക്ക് നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എനിക്ക് ലഭിച്ചിട്ടുളള ട്രീറ്റ്‌മെന്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും എനിക്ക് നല്‍കിയിട്ടുളളത്. യാതൊരുവിധ വീഴ്ച്ചയുമില്ലാത്ത വിധത്തില്‍ ഏറ്റവും വിദഗ്ദമായ ചികിത്സയാണ് ലഭിച്ചത്. അതില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. പാര്‍ട്ടി എല്ലാവിധത്തിലുളള സൗകര്യങ്ങളും ചെയ്തുതന്നിട്ടുണ്ട്. ഇത്തരമൊരു പ്രചാരണം നടക്കാനിടയായ സാഹചര്യം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതെന്നും അതിന്റെ പശ്ചാത്തലമെന്താണെന്നും കൂടുതല്‍ അന്വേഷിക്കുന്നതാണ്'- എന്നാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അതിനിടെ, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ബന്ധു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സഹോദരൻ അലക്സ് വി ചാണ്ടിയാണ് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.