സംസ്ഥാന ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാര്‍ നിര്‍മ്മിത പ്രളയത്തിനും കൊവിഡിനുംശേഷം നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരന്റെ നടുവ് ചവിട്ടിയൊടിക്കുന്ന ദുരിതപൂര്‍ണമായ ബജറ്റാണ് പിണറായി വിജയന്‍ കേരളത്തിന് സമ്മാനിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു. നികുതിക്കൊളള മാത്രം കൃത്യമായി നടത്താനറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തില്‍ നിലവിലുളളതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണെന്നും കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊളളയടിക്കാന്‍ കോണ്‍ഗ്രസ് പിണറായി വിജയനെ അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ സുധാകരന്റെ കുറിപ്പ്
സർക്കാർ നിർമ്മിത പ്രളയത്തിനും കോവിഡിനും ശേഷം നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ നടുവ് ചവിട്ടി ഓടിക്കുന്ന ദുരിത പൂർണ്ണമായ ബഡ്ജറ്റാണ് പിണറായി വിജയൻ കേരളത്തിന് സമ്മാനിച്ചത്.
സമസ്ത മേഖലകളിലും ഉള്ള ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ തയ്യാറാക്കിയ ഈ ജനവിരുദ്ധ ബഡ്ജറ്റ് കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ് .നികുതി ക്കൊള്ളയാണ് പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്.പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയൻ താൽപര്യപ്പെടുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തിന് വേണ്ടി തന്നെ കോടിക്കണക്കിന് രൂപയുടെ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കേണ്ടി വന്നിരിക്കുന്നു.
പെട്രോളിനും ഡീസലിനും നികുതി വർദ്ധനവ്. അരിയും പാലും വെള്ളവും അടക്കം സകലതിനും വില കൂടുന്നു.ഇരുചക്ര വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തുടനീളം നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ മാറിയിരിക്കുന്ന സിപിഎം നേതാക്കളുടെ കച്ചവടം മെച്ചപ്പെടുത്താൻ വേണ്ടിയാണോ മദ്യത്തിന് വീണ്ടും വില വർധിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മദ്യത്തിൻറെ പരിധിയിലധികം ഉള്ള വിലവർദ്ധനവ് സമൂഹത്തിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്.സാധാരണക്കാരന് സ്ഥലം വാങ്ങാനോ വീട് വാങ്ങാനോ കഴിയാത്ത വിധം വൻതോതിൽ ഉള്ള നികുതി വർദ്ധനവാണ് ബന്ധപ്പെട്ട മേഖലകളിൽ ഉണ്ടായിരിക്കുന്നത്.
പിണറായി വിജയൻ മുൻകാലങ്ങളിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ക്ഷേമ കാര്യങ്ങളൊക്കെ കടലാസിൽ ഇരുന്നു മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്. നികുതിക്കൊള്ള മാത്രം കൃത്യമായി നടത്താൻ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പിണറായി വിജയന് അത്യാധുനിക പശുത്തൊഴുത്ത് പണിയുവാനും ഒന്നാം നിലയിലേക്ക് ലക്ഷ്വറി ലിഫ്റ്റ് പണിയുവാനും കൊച്ചുമക്കളെ അടക്കം കൂട്ടി കുടുംബസമേതം വിദേശങ്ങളിൽ വിനോദയാത്ര നടത്തുവാനും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്കു മാറ്റിവയ്ക്കണമോയെന്ന് സിപിഎമ്മുകാർ അടക്കമുള്ള പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു.കൊല്ലുന്ന ബഡ്ജറ്റുമായി വന്നു ഇനിയും ജനങ്ങളെ കൊള്ളയടിക്കാൻ കോൺഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല.
തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമരപരമ്പരകൾക്ക് കേരളം സാക്ഷ്യം വഹിക്കും.സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ബഡ്ജറ്റ് അവതരിപ്പിച്ച പിണറായി വിജയൻറെ ഭരണകൂടത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന സമരപരമ്പരകളിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക