തിരുവനന്തപുരം: കരുനാഗപ്പളളി ലഹരിക്കടത്തുകേസില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരെ എന്തും വിളിച്ചുപറയാനുളള വേദിയല്ല നിയമസഭയെന്നും എല്ലാത്തിനും ഒരു അതിരുവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുനാഗപ്പളളി ലഹരിക്കടത്തുകേസ് സഭയില്‍ അവതരിപ്പിച്ച മാത്യു കുഴല്‍നാടന്‍ ലഹരിമാഫികളുമായുളള സിപിഎമ്മിന്റെ ബന്ധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
'പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുളളത് പറയാം, സിപിഎം പോലുളള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുളള വേദിയാക്കി നിയമസഭയെ മാറ്റാനാവില്ല. എന്താണ് അദ്ദേഹം (മാത്യു കുഴല്‍നാടന്‍) അവതരിപ്പിച്ച കാര്യങ്ങള്‍? എന്താണ് ആ പറഞ്ഞതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്? എന്തും വിളിച്ചുപറയുന്ന ഒരാളായതുകൊണ്ട് കോണ്‍ഗ്രസ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? സഭയില്‍ ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്? എല്ലാത്തിനും ഒരു അതിര് വേണം. ആ അതിര് ലംഘിച്ച് പോകാനാവില്ല'- മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് വിഷയം അവതരിപ്പിക്കാന്‍ മാത്യു കുഴല്‍നാടനെ നിയോഗിച്ചത് താനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തികഞ്ഞ ഉത്തരവാദിത്തത്തോടെ, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതും പ്രമേയം അവതരിപ്പിച്ചതും എന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കരുനാഗപ്പളളി ലഹരിക്കടത്തുകേസില്‍ പ്രതിയായ സിപിഎം നേതാവിനെ പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അന്വേഷണം അട്ടിമറിച്ചു. സിപിഎം നേതാക്കള്‍ പാര്‍ട്ടിപ്പടികള്‍ കയറുന്നത് ലഹരിമാഫിയയുടെ പണം കൊണ്ടാണ്. പാര്‍ട്ടി നേതാവിനെ രക്ഷിക്കാതെ മന്ത്രിക്ക് കസേരയില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഷാനവാസ് പ്രതിയാകുംമുന്‍പേ സജി ചെറിയാന്‍ അയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് പ്രതിയെ രക്ഷിക്കാനുളള യജമാനന്റെ വെപ്രാളമാണ് കാണിക്കുന്നത്'- എന്നാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞത്. സിപിഎമ്മിന് ലഹരിമാഫികളുമായുളള ബന്ധം ഇന്ന് തുടങ്ങിയതല്ലെന്നും 1999-ലെ മണിച്ചന്‍ കേസ് ഉദ്ധരിച്ച് മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.