ഡല്‍ഹി: കാളി പോസ്റ്റര്‍ വിവാദത്തില്‍ സംവിധായിക ലീന മണിമേഖലയുടെ അറസ്റ്റ് വിലക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലീന മണിമേഖലയെ അറസ്റ്റ് ചെയ്താല്‍ ഗുരുതരമായ മുന്‍വിധി സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഫെബ്രുവരി 20ന് കോടതി വീണ്ടും പരിഗണിക്കും. ലീന മണിമേഖലയുടെ സിനിമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീന സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാവുകയും ചെയ്തിരുന്നു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്‍ററിയുടെ ഇതിവൃത്തം.