തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദ്ദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിന് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിന് വഴിയൊരുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പെണ്‍കുട്ടിയെ കമ്പു കൊണ്ടാണ് അടിച്ചു പരിക്കേല്‍പ്പിച്ചത്. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കഴിഞ്ഞ മാസമാണ് വിദ്യാര്‍ഥിനി വീടിന് സമീപത്തെ കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ പൊലീസ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ വിദ്യാര്‍ഥിനിയേയും അമ്മയെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബക്കാര്‍ പറഞ്ഞു.