കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ഹൗസ് സർജന്മാർക്ക് കൊവിഡ്. ഡൽഹിയിൽ വിനോദ സഞ്ചാരത്തിന് പോയി തിരിച്ചെത്തിയ രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 അംഗ സംഘമാണ് ഡൽഹിയിൽ പോയത്. ഇവർ തിരിച്ചുവന്ന ട്രെയിനിൽ തബ് ലീഗി സമ്മേളനത്തിൽ സംബന്ധിച്ചവരുണ്ടെന്ന് സൂചനയുണ്ട്. ഇവരിൽ നിന്നാകാം രോഗം പകർന്നതെന്നാണ് സൂചന.
ഹൗസ് സർജന്മാർ മെഡിക്കൽ കോളേജിന് സമീപം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇവരുടെ സ്രവം പരിശോധിച്ചത്. രോഗികളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ മാസം 15 നാണ് ഹൗസ് സർജന്മാർ മെഡിക്കൽ കോളേജിൽ എത്തിയത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പായി ഹൗസ് സർർജന്മാരുടെ പരിശോധന നടത്തിയ 6 ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഇല്ല.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ക്വാറന്റൈനിൽ ആക്കിയതിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. അതു കൊണ്ട് തന്നെ ഇവർ ക്വാറന്റൈൻ കൃത്യമായി പാലിച്ചിരുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് സംശയമുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ സഞ്ചാര പാത സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.