സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയത് താനാണെന്ന മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ അശോകന്‍ ചെരുവില്‍ രംഗത്ത്. ജാതിപറഞ്ഞ് യുവജനോത്സവ ഭക്ഷണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയത് താനാണെന്ന് കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ ഒരു നാലാംകിട രാഷ്ട്രീയക്കാരന്‍ പറഞ്ഞുനടക്കുന്നതായി അറിഞ്ഞെന്നും പഴയിടം നമ്പൂതിരിക്കെതിരെ യുഡിഎഫും എസ് ഡി പി ഐയുമാണ് ആരോപണങ്ങളുന്നയിച്ചതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശോകന്‍ ചെരുവിലിന്റെ കുറിപ്പ്
ജാതിപറഞ്ഞ് യുവജനോത്സവ ഭക്ഷണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയത് ഞാനാണെന്ന്, കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ ഒരു നാലാംകിട രാഷ്ട്രീയക്കാരൻ പറഞ്ഞു നടക്കുന്നതായി അറിയുന്നു. എൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ലോകസമക്ഷം ഉള്ളതാണ്. (അതിൻ്റെ ലിങ്ക് കമൻ്റിൽ ചേർക്കുന്നു.)
കലോത്സവ ഭക്ഷണത്തിൻ്റെ ചുമതല പഴയിടം മോഹനൻ നമ്പൂതിരിക്ക് തുടർച്ചയായി നൽകുന്നതായി ആരോപണം യുഡിഎഫ് / എസ്.ഡി.പി.ഐ വിഭാഗങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്ന സമയത്ത് അദ്ദേഹത്തിന് അനുകൂലമായ ഇടപെടുകയാണ് ഞാൻ ചെയ്തത്. കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻ്റെ സദ്ഫലമാണ് അദ്ദേഹമെന്നാണ് ഞാൻ എഴുതിയത്. പ്രസ്തുത പോസ്റ്റ് ഞാൻ പിൻവലിച്ചതായ ദുഷ്പ്രചരണവും ചിലർ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തു നുണയും പറയാം എന്നുണ്ടല്ലോ. സത്യാനന്തരകാലം എന്നു വിശേഷിപ്പിക്കപ്പെടുന്നത് വെറുതെയല്ല.
കഴിഞ്ഞ നാൽപ്പതു വർഷമായി എഴുത്തിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നയാളാണ് ഞാൻ. ഉദ്ബുദ്ധ കേരളസമൂഹത്തിന് എന്നെ അറിയാം. യാതൊരുവിധ ഉദരംഭരികൾക്കും അതിനെ തമസ്ക്കരിക്കാനാവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക