ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി അതിവേഗം വളരുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടെത്തലുകളായ സ്മാര്‍ട് യന്ത്രങ്ങളുടെ ബുദ്ധിയെയാണ് നിര്‍മിത ബുദ്ധിയെന്ന് വിളിക്കുന്നത്. സ്മാര്‍ട് ഉപകരണങ്ങളുടെ പ്രവര്‍ത്തനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അഥവാ എ ഐ യെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. പഴയ യന്ത്രങ്ങളുടെ യാന്ത്രികതയെ മറികടക്കുന്ന, ഒരു സന്ദര്‍ഭത്തില്‍ അതിന്റെ പ്രത്യേക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് എ ഐയിലൂടെ പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ വിവേചന ബുദ്ധിയുള്ള യന്ത്രങ്ങള്‍ എന്ന ചിന്തയില്‍ നിന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഹിക്കുന്ന റോബോട്ടുകളുടെ നിര്‍മ്മിതി സാധ്യമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ ആദ്യത്തെ റോബോട്ട് അഡ്വക്കേറ്റ് കോടതിയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അടുത്ത മാസം ഫെബ്രുവരിയില്‍ നടക്കുന്ന ഒരു കേസ് വിസ്താരത്തില്‍ പ്രതിയെ സഹായിക്കാന്‍ എ ഐ റോബോട്ട് കോടതിയില്‍ ഹാജരാകുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഡുനോട്ട്പേ' എന്ന കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് റോബോട്ടായിരിക്കും കോടതിയില്‍ എന്ത് മൊഴി നല്‍കണമെന്ന് പ്രതിക്ക് പറഞ്ഞുകൊടുക്കുക. ഡുനോട്ട്പേയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയായിരിക്കും ഈ റോബോട്ട് പ്രവര്‍ത്തിക്കുക. അതായത് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റോബോട്ട് കോടതിയില്‍ നടക്കുന്ന മുഴുവന്‍ സംഭാഷണങ്ങളും കേള്‍ക്കുകയും ക്രോഡീകരിക്കുകയും ചെയ്യും. എന്നാല്‍ കോടതിയില്‍ എന്താണ് സംസാരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇയര്‍ ഫോണ്‍ വഴിയാണ് റോബോട്ടിന് കൈമാറുക. ആര്‍ക്ക് വേണ്ടിയാണ് റോബോട്ട് കോടതിയില്‍ ഹാജരാകുന്നതെന്നോ ഏത് കോടതിയിലാണ് വാദം നടക്കുന്നതെന്നോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എതിര്‍ഭാഗം വക്കീല്‍ സംസാരിച്ച് തീരുന്നതുവരെ സംസാരിക്കാതിരിക്കാനുള്ള പരിശീലനമാണ് ഇപ്പോള്‍ റോബോട്ടിന് നല്‍കുന്നത്. 2015- ലാണ് ജോഷ്വ ബ്രൗഡര്‍ എന്നയാള്‍ ഇത്തരമൊരു റോബോട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഇത് ബ്രിട്ടനിലെ പാര്‍ക്കിങ് ടിക്കറ്റ് സംബന്ധമായ കേസുകള്‍ക്ക് ഉപദേശം നല്‍കാനായിട്ടായിരുന്നു രൂപപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യത മനസിലാക്കി ലോകത്തിന്‍റെ വിവിധ കോണുകളില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഈ റോബോട്ടിനെ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജോഷ്വ ബ്രൗഡര്‍ പറഞ്ഞു. ജോലിസ്ഥലത്തെ ഉപദ്രവമോ പരസ്യങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകളോ എന്തുമാകട്ടെ, കുഴക്കുന്ന പ്രശ്നങ്ങള്‍ക്ക് യുഎസിലെയും യുകെയിലെയും ജനങ്ങള്‍ക്ക് ഈ റോബോട്ട് നിയമോപദേശങ്ങള്‍ നല്‍കുമെന്ന് ജോഷ്വ ബ്രൗഡര്‍ പറയുന്നു.
അതേസമയം, കോടതിമുറിയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആദ്യമായി ഉപയോഗിച്ചത് ചൈനയാണ് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമങ്ങൾ ശുപാർശ ചെയ്യുകയും രേഖകൾ തയ്യാറാക്കുകയും ചെയ്യാന്‍ റോബോട്ട് സഹായിക്കും. കൂടാതെ കോടതി വിധികളിലുണ്ടാകുന്ന തെറ്റുകൾക്ക് മുന്നറിയിപ്പ് നൽകുമെന്നും നിയമ സംവിധാനത്തെ മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും നേരത്തെത്തന്നെ ചൈന വെളിപ്പെടുത്തിയാതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.