സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള കണ്ണൂര്‍ ജില്ലയിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കാൻ നടപടിയെടുത്തെന്നും മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ നിരത്തിലിങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനക്കെങ്കിലും വിധേയമാകുന്നുമെന്ന് ഉറപ്പിക്കുന്നുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ഷോപ്പ് മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍സെന്‍ററുകള്‍ നിലവിലുണ്ട്- മുഖ്യന്ത്രി പറഞ്ഞു
മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് ധരിച്ച് കുറേപ്പേര്‍ ഇന്ന് റോഡില്‍ ഇറങ്ങുന്ന അവസ്ഥ ഉണ്ടായി. കണ്ണൂര്‍ ഇപ്പോഴും റെഡ് സോണില്‍ ആണെന്നും പൂര്‍ണ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണെന്നും മനസ്സിലാക്കി ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണം എന്ന് ജില്ലയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.