ഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാന്‍ തീരുമാനം. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കണമെങ്കില്‍ യുഎസ്ബി-സി ചാർജിങ് പോര്‍ട്ട് നിര്‍ബന്ധമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2025- മുതലാണ് പുതിയ തീരുമാനം നടപ്പിലാകുക. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോടാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്ഷം അവസാനത്തോടെ പദ്ധതി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടത്തില്‍ എല്ലാ മൊബൈലുകള്‍ക്കും സി ടൈപ്പ് ചാര്‍ജര്‍ കൊണ്ടുവരുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപിന്നാലെ എല്ലാ ഇലക്ട്രോണിക് വസ്തുക്കളുടെയും ചാര്‍ജിങ് രീതി ഏകികരിക്കുമെന്നും രോഹിത് കുമാർ സിങ് പറഞ്ഞു. അതേസമയം, ചാർജറുകൾ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ അടങ്ങിയതാണ് സമിതി. മിക്ക ആൻഡ്രോയിഡ് ഫോണുകളും നിലവിൽ ടൈപ്-സി പോർട്ടുമായാണ് വിപണികളിലെത്തുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍ ,വാച്ചുകള്‍ ഉള്‍പ്പെടെ ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി സിംഗിള്‍ ചാര്‍ജിംഗ് പോര്‍ട്ട് വികസിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.