തിരുവനന്തപുരം: സോളാര്‍ കേസ് പിണറായി സര്‍ക്കാര്‍ വൃത്തികെട്ട രീതിയിലാണ് അന്വേഷിച്ചതെന്ന് കെ മുരളിധരന്‍ എം പി. സ്വന്തം പൊലീസ് അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസ് കയ്യിമാറിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും മുരളിധരന്‍ പറഞ്ഞു. പലപ്പോഴും സിബിഐ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ കേസ് അവര്‍ക്ക് തന്നെ കയ്യിമാറി. ഇപ്പോള്‍ സിബിഐ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശമായ രീതിയില്‍ അടുത്തകാലത്തൊന്നും മറ്റൊരു കേസും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷ് ആരോപിച്ച സ്വര്‍ണക്കടത്ത് കേസ് എന്തുകൊണ്ടാണ് സിബിഐയ്ക്ക് വിടാത്തതെന്നും മുരളിധരന്‍ ചോദിച്ചു. എന്തുകൊണ്ട് നേതാക്കന്മാർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വർണക്കടത്ത് കേസിലും സി ബി ഐ അന്വേഷണം വേണം. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തിലാണ് കെ മുരളിധരന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതിയില്‍ വസ്തുതയില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.