ജീവിത പങ്കാളിയെ കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ വ്ളോഗറാണ് രാഹുല്‍ഗാന്ധിയോട് ആദ്യമായി ജീവിത പങ്കാളിയെ കുറിച്ച് ചോദിച്ചത്. ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന താങ്കളുടെ മുത്തശ്ശിയെപോലെ സ്നേഹ വാത്സല്യ നിധിയായ ഒരാളെയാണോ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹം എന്നായിരുന്നു ചോദ്യം. ചിരിച്ചും ചിന്തിച്ചും, സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: 'മുത്തശ്ശിയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി...'
‘ബോംബെ ജേര്‍ണി’ എന്ന യുട്യൂബ് ചാനലിന്‍റെ അവതാരകനുമൊത്തുള്ള ഈ വിഡിയോ അഭിമുഖം യൂട്യൂബില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാഹുല്‍ വിവാഹത്തെപ്പറ്റി ഇതാദ്യമായിട്ടാണ് മനസ്സു തുറക്കുന്നതെന്ന സവിശേഷതയുമുണ്ട്. ചലനം എന്ന ആശയത്തോടുള്ള ഭാവാത്മകമായ ഇഷ്ടത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. നമ്മൾ വിമാനം പറത്തണം, വിമാനം നമ്മളെ പറത്തരുത് എന്ന് പൈലറ്റ് കൂടിയായിരുന്ന അച്ഛൻ രാജീവ് ഗാന്ധി പറയാറുണ്ടായിരുന്നതും ഓർമിച്ചു. സ്വന്തം ഊർജം കൊണ്ട് സൈക്കിൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാൾ ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ഗാന്ധി പറയുന്നു.