വാഷിംഗ്‌ടണ്‍: ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ് റൂം ഒരുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട ഭരണകൂട നടപടിക്കെതിരെ വിമര്‍ശനവുമായി ഇലോണ്‍ മസ്ക്. ജോലി ചെയ്ത് ക്ഷീണിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് ബെഡ്‌റൂം സൗകര്യമൊരുക്കിയത്. കമ്പനിയെ ആക്രമിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സന്‍ഫ്രാൻസിസ്കോ മേയർ ലണ്ടൻ ബ്രീഡിന്‍റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും മസ്ക് പറഞ്ഞു. ട്വിറ്റര്‍ ഓഫീസിലെ നിരവധി കോണ്‍ഫറന്‍സ് റൂമുകളെ താല്‍ക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഒക്ടോബറിലാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനുപിന്നാലെ നിരവധി ജീവനക്കാരെ മസ്ക് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതിനാല്‍ കമ്പനിയില്‍ നിലവിലുള്ള കോണ്‍ഫ്രന്‍സ് റൂമുകളെ വിശ്രമമുറികളാക്കി മാറ്റിയെടുക്കാനാണ് ഇലോണ്‍ മസ്കിന്‍റെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇലോണ്‍ മസ്കിന്‍റെ പുതിയ നീക്കത്തിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. മസ്ക് ജീവക്കാരുടെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ രാവും പകലും പണിയെടുക്കണമെന്ന നിര്‍ദേശം മസ്ക് നല്‍കിയിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ബെഡ്റൂം പ്ലാന്‍ നടപ്പാക്കുന്നതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന വിമര്‍ശനം.