ടെഹ്‌റാന്‍: മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാന്‍ ഭരണകൂടം. മതകാര്യ പൊലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടിസോറി പറഞ്ഞു. ടെഹ്‌റാനില്‍ നടന്ന മതസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതകാര്യ പൊലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്നും ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിലേറെയായി ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് മതപൊലീസിനെ പിരിച്ചുവിട്ടത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് എല്ലായിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം മുട്ടുമടക്കിയത്.
മഹ്‌സ അമിനിയുടെ മരണശേഷം മതപൊലീസിന്റെ സാന്നിദ്ധ്യം രാജ്യത്ത് ഏറെക്കുറെ ഇല്ലാതായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവേയാണ് മതപൊലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്റും ജുഡീഷ്യറിയും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിന്റെ നേതൃത്വത്തില്‍ 'ഗാഷ്‌ക് ഇ ഇര്‍ഷാദ്' എന്ന പേരില്‍ മതകാര്യ പൊലീസിന് രൂപംനല്‍കി. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കുകയുമായിരുന്നു മതപൊലീസിന്റെ ജോലി.