തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. തന്‍റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഡി സി സി പ്രസിഡന്‍റിനെ തന്‍റെ ഓഫിസില്‍ നിന്നും വിളിച്ചിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം അറിയിച്ചിട്ടില്ലായെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. താത്പര്യമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. അല്ലാത്തവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടി കാണട്ടെയെന്നും തരൂര്‍ പറഞ്ഞു. നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടക്കുന്നതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ചട്ടം ശശി തരൂര്‍ ലംഘിക്കുകയാണ്. ഇതിനെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സുരേഷ് പറഞ്ഞിരുന്നു. തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അറിയിച്ചു. പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നല്‍കുന്ന വിശദീകരണം.