ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ -ഗവര്‍ണര്‍ പോര് മുറുകുന്നു. നിയമസഭ പാസാക്കിയ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പുവെക്കാതെ അസാധുവായി. മാസങ്ങള്‍ക്ക് മുന്‍പാണ് റമ്മി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്റ്റാലിന്‍ സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വഴി സംസ്ഥാനത്ത് ആത്മഹത്യ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെക്കാതിരുന്നതോടെ കാലാവധി അവസാനിച്ച് ബില്ല് അസാധുവാകുകയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത്. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തിയിരുന്നു. ഇത്തരം ഗെയിമുകള്‍ വ്യക്തികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനോടൊപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറിയിരുന്നു. പിന്നാലെ ഗെയിമുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടുകയും ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് തയാറാക്കിയത്. ഇതിനുപിന്നാലെയാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.