കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഒരു സുപ്രധാന നേതാവാണെന്നും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഒരു വിലക്കുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂരിന്റെ പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്നും അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശശി തരൂര്‍ അവിഭാജ്യഘടകമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് ശക്തിപകരും. വര്‍ഗീയതയ്‌ക്കെതിരായ സമരത്തില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് തരൂർ. ശശി തരൂരിനെ മാറ്റിനിര്‍ത്തില്ല. പിന്നെ പാര പണിയാന്‍ പലരും നോക്കും. അത് തരൂരിനുമാത്രമല്ല. എനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കേണ്ടതില്ല. ഒന്നും ഏല്‍ക്കാന്‍ പോകുന്നില്ല'- കെ മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളിലായിരുന്നു 'സംഘപരിവാര്‍ മതേതരത്വത്തിന് ഏല്‍പ്പിക്കുന്ന ഭീഷണി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. എം കെ രാഘവന്‍ എംപിയും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറുമുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ പരിപാടി മാറ്റിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടർന്നാണ് ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചതെന്നും തരൂരിന് അപ്രഖ്യാപിത വിലക്കുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. വിലക്ക് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. തരൂരിന് കേരളത്തില്‍ എവിടെയും പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം തയാറാണെന്നും വ്യാജ പ്രചാരണങ്ങളെ അവജ്ഞയോടെ തളളിക്കളയണമെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്.