കോഴിക്കോട്: ഒരുകാലത്ത് കേരളത്തിലെ കാല്‍പ്പന്തുകളി ഗാലറികളിലെ ആവേശമായിരുന്ന ഓട്ടോ ചന്ദ്രന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടുകാരനായ ഓട്ടോ ചന്ദ്രന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ബീച്ചിനടുത്ത് തോപ്പയിലെ വീട്ടിലായിരുന്നു അന്ത്യം.
സേട്ട് നാഗ്ജി ടൂര്‍ണ്ണമെന്‍റ് ഗാലറികളില്‍ തുടങ്ങി കോഴിക്കോട്ടു നടന്ന എല്ലാ ഫുട്ബാള്‍ മാമാങ്കങ്ങളിലും ഗാലറികളിലെ നിറസാന്നിധ്യമായിരുന്നു ഓട്ടോ ചന്ദ്രന്‍ എന്നറിയപ്പെട്ട തോപ്പയില്‍ സ്വദേശി എന്‍ പി ചന്ദ്രശേഖരന്‍. ഫുട്ബാൾ കളിക്കാർ, പരിശീലകർ, എഴുത്തുകാർ തുടങ്ങിയവര്‍ക്കെല്ലാം വിവരങ്ങള്‍ ശേഖരിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള ഫുട്ബോള്‍ പണ്ഡിതന്‍ കൂടിയായിരുന്നു ചന്ദ്രന്‍. പില്‍കാലത്ത് ടൂര്‍ണ്ണമെന്‍റുകള്‍ക്ക് മുന്നോടിയായി ചെയ്യുന്ന വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഫുട്ബോള്‍ വിദഗ്ദന്‍ കൂടിയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1950-കള്‍ മുതല്‍ കോഴിക്കോടന്‍ ഗാലറികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ പ്രമുഖരായ കളിക്കാരുമായും ദേശീയതലത്തിലുള്ള പല കളിക്കാരുമായും കളിയെഴുത്തുകാരുമായും ഫുട്ബോള്‍ സംഘാടകരുമായും ബന്ധം പുലര്‍ത്തിയ വ്യത്യസ്തനായ കളിയാസ്വാദകനായിരുന്നു ഓട്ടോ ചന്ദ്രന്‍. ഒരുകാലത്ത് ഗാലറികളില്‍ അരങ്ങേറുന്ന ബെറ്റുവെപ്പുകള്‍ക്ക് ഓട്ടോ ചന്ദ്രന്‍റെ വിദഗ്ദാഭിപ്രായം അനിവാര്യമായിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കളിക്കാരെപ്പോലെ ആരാധകരുണ്ടായിരുന്ന കളിയാസ്വാദകനെയാണ് ഓട്ടോ ചന്ദ്രന്റെ നിര്യാണത്തിലൂടെ കോഴിക്കോടിന് നഷ്ടപ്പെടുന്നത്.