വാഷിംഗ്‌ടണ്‍: യു എസില്‍ 2024 - ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡോണാൾഡ് ട്രംപ്. ഫ്ലോറിഡയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് താന്‍ മത്സര രംഗത്തുണ്ടായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഇത് മൂന്നാം തവണയായി ട്രംപ് മത്സര രംഗത്തെത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
'അമേരിക്കയെ വീണ്ടും മഹത്വരമാക്കാന്‍, ഞാന്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും' - ട്രംപ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ പരാജയപ്പെട്ട സ്ഥാനാര്‍ഥികളെല്ലാം ട്രംപിന്‍റെ പിന്തുണയോടെയാണ് മത്സരിക്കാനിറങ്ങിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ട്രംപിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൂടാതെ ഫ്ലോറിഡ ഗവർണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റോൺ ഡിസാന്‍റിസിനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നീക്കം മുളയിലെ നുള്ളാനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് പൊതുവേദിയില്‍ പ്രസംഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ലെ യുഎസ് തെരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഇനിയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് വരെ പറഞ്ഞ് അധികാരത്തിൽ നിന്നിറങ്ങാൻ വിസമ്മതിച്ചിരുന്നു.