കൊച്ചി: കൊച്ചി നഗരത്തില്‍ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികളുടെ സമരം തുടരുന്നു. ഭക്ഷണ വിതരണത്തിന് ബദല്‍ സംവിധാനം ഒരുക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാന്‍ ശ്രമിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. സമാന്തര ഭക്ഷണ വിതരണത്തിനെത്തിയ തേർഡ് പാർട്ടി കമ്പനിയായ ഷാഡോ ഫാക്സ് ജീവനക്കാരെ ഇന്നലെ രാത്രി സമരക്കാർ തടഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ ഒൺലൈൻ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് തുടങ്ങിയെന്നും എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട വേതന വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ അംഗീകരിച്ചതിനുശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ലേബർ കമ്മീഷണർ സമരക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി കമ്പനി തങ്ങളെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സമരം ആരംഭിച്ചത്. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാല് കിലോമീറ്ററിന് 20 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. രണ്ടര കിലോമീറ്ററിന് 35 രൂപയും അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതവുമാണ് ആദ്യംമുതല്‍ തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു. ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.