കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് കഴിഞ്ഞിട്ടില്ല. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകുന്നു. 'സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഇത്തരം ഒരു പരാമര്‍ശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞത്. അന്ന് ജനതാ പാര്‍ട്ടിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഇരകളാകുന്നവരെ സംരക്ഷിക്കും എന്നുള്ളത് എല്ലാ കാലത്തും തന്റെ പൊതുസ്വഭാവമാണെന്നും സുധാകരന്‍ പറഞ്ഞു', മുനീര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആർഎസ്എസുമായി ബന്ധപ്പെട്ട് കെ. സുധാകരൻ നടത്തിയ പ്രസ്താവനകളിൽ കടുത്ത അതൃപ്തിയിലുള്ള മുസ്‌ലിം ലീഗ് വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതാധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയെങ്കിലും നേതാക്കൾ സ്ഥലത്തില്ലാത്തതിനാൽ നേരിട്ടുള്ള ചർച്ചകൾ നടന്നില്ല. ആർഎസ്എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിനു കഴിയില്ലെന്നത് മലബാർ മേഖലയിൽ സിപിഎം വർഷങ്ങളായി നടത്തുന്ന പ്രചാരണമാണ്. സ്വന്തം ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസിനെതിരായ പ്രചാരണത്തെ ശക്തമായി പ്രതിരോധിക്കുന്നതു ലീഗാണ്. എന്നാൽ, ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ പ്രതിരോധം ദുർബലമാക്കുമെന്ന ആശങ്ക ലീഗിനുണ്ട്.