വിദേശ പഠനവും കുടിയേറ്റവും: ജാഗ്രതവേണം - മുരളി തുമ്മാരുകുടി

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിദ്യാർഥികളിൽ  പ്ലസ് റ്റു തലം തൊട്ട് ഉന്നത  വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക്  പോകുന്നതില്‍ ജാഗ്രത വേണമെന്ന് മുരളി തുമ്മാരുകുടി. മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളെ പറ്റി അത് സാമ്പത്തിക കാര്യങ്ങളെ എങ്ങനെ ബാധിക്കുന്നു, കുടിയേറ്റ നിയമത്തിൽ ഏതു മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നൊന്നും എളുപ്പത്തിൽ അറിയാനുള്ള ഒരു സംവിധാനം ഇപ്പോൾ നാട്ടിൽ ഇല്ല. അതുകൊണ്ട് തന്നെ വിദേശത്തെ മാറിവരുന്ന നിയമങ്ങളും ട്രെൻഡുകളും ഒക്കെ നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബാങ്ക്കാരേയും  അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലോ  നോർക്കയോ ഒക്കെ ഒരു വെബ്‌സൈറ്റ് തുടങ്ങണം - മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇഞ്ചിക്കൃഷിയും വിദേശ പഠനവും

കേരളത്തിലെ വിദ്യാർഥികളിൽ  പ്ലസ് റ്റു തലം തൊട്ട് ഉന്നത  വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക്  പോകുന്ന  ഒരു ട്രെൻഡ് തുടങ്ങിയിട്ടുണ്ടല്ലോ. ഇനി അതൊരു പ്രവാഹം ആകാൻ പോവുകയാണ്. അഞ്ചു വർഷത്തിനകം ഇവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകും, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നത് പോലെ എയ്‌ഡഡ്‌ കോളേജുകൾ പൂട്ടേണ്ടി വരും. ഈ വിഷയം സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കമ്പോളം ശരിയായി ശ്രദ്ധിക്കുന്നുണ്ട്. എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു, ഇംഗ്ളീഷും ജർമ്മനും പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ പോലും വരുന്നു. നല്ല കാര്യമാണ്. മനോരമയും മാതൃഭൂമിയും ഈ വിഷയം ശ്രദ്ധിച്ച് അതിനെ പറ്റി ഒരു പരമ്പര തന്നെ എഴുതുന്നുണ്ട്. അതും നല്ല കാര്യം.പ്രവാസം മലയാളിക്ക് പുത്തരിയല്ല. ഇപ്പോൾ തന്നെ ഇരുപത് ലക്ഷത്തിലേറെ മലയാളികൾ പുറത്തുണ്ട്, കൂടുതലും ഗൾഫിൽ. പക്ഷെ  ഇത്തവണ പുറത്തേക്ക് പോകുന്ന കുട്ടികളുടെ ലക്‌ഷ്യം ഗൾഫ് അല്ല, മറിച്ച് തൊഴിൽ അവസരങ്ങൾ ഉള്ള, കുടിയേറി സ്ഥിര താമസം ആക്കാൻ അനുവാദം ഉള്ള സാമ്പത്തികമായ നല്ല നിലവാരമുള്ള രാജ്യങ്ങൾ ആണ്. അതും നല്ല കാര്യം തന്നെയാണ്.

പിന്നെന്താണ് പ്രശ്നം. പ്രശ്നം ഇതാണ്. പഠിക്കാൻ പോകുന്ന സ്ഥലങ്ങളിൽ സാമ്പത്തിക സ്ഥിരത ഉണ്ടെന്നും അവിടെ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും തൊഴിൽ ലഭിച്ചാൽ സ്ഥിരതാമസം ആക്കാനുള്ള നിയമ പരിരക്ഷ ഉണ്ടെന്നും ഉള്ള വിശ്വാസത്തിലാണ് സ്ഥലം വിറ്റും ബാങ്ക് ലോൺ എടുത്തും കുട്ടികൾ നാട് വിടുന്നത്. കുട്ടികൾ തിരിച്ചു വരില്ലെന്നും  ചിലവാക്കിയ പണം പലിശയോടെ തിരിച്ചടക്കാൻ ഉള്ള സാമ്പത്തികസ്ഥിതി അവർക്ക് ഉണ്ടാകും എന്നുമുള്ള വിശ്വാസത്തിലാണ് മാതാപിതാക്കൾ അവരുടെ പെൻഷൻ പണം മുതൽ താമസിക്കുന്ന വീട് വരെ ജാമ്യത്തിലാക്കി കുട്ടികളെ കയറ്റി വിടുന്നത്. പക്ഷെ വിദേശ രാജ്യങ്ങളിലെ സ്ഥിതി സ്ഥിരം മാറുകയാണ്. ലോകത്ത് മൊത്തമായുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല ഓരോ രാജ്യത്തേയും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ അവിടുത്തെ സമ്പദ് വ്യവസ്ഥയെ മാറ്റുന്നു, തൊഴിൽ അവസരങ്ങൾ കൂടുന്നു (അല്ലെങ്കിൽ കുറയുന്നു), അവിടുത്തെ കറൻസിയുടെ വില കൂടുന്നു (അല്ലെങ്കിൽ കുറയുന്നു), അവിടുത്തെ കുടിയേറ്റ നിയമങ്ങൾ കർക്കശമാകുന്നു (അല്ലെങ്കിൽ കൂടുതൽ ഇളവുള്ളതാകുന്നു). ഇതൊക്കെ നമ്മുടെ കുട്ടികളുടെ സാധ്യതകളെ ബാധിക്കുന്നു. അത് നാട്ടിലെ മാതാപിതാക്കളുടെ സാമ്പത്തിക കണക്കുകൂട്ടലുകളെ ബാധിക്കുന്നു.

പക്ഷെ പ്രശ്നം എന്തെന്ന് വച്ചാൽ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളെ പറ്റി അത് സാമ്പത്തിക കാര്യങ്ങളെ എങ്ങനെ ബാധിക്കുന്നു, കുടിയേറ്റ നിയമത്തിൽ ഏതു മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നൊന്നും എളുപ്പത്തിൽ അറിയാനുള്ള ഒരു സംവിധാനം ഇപ്പോൾ നാട്ടിൽ ഇല്ല. യു കെ യിൽ  അടുത്തയിടെ നടന്ന രാഷ്ട്രീയ മാറ്റങ്ങൾ അവിടുത്തെ അവസരങ്ങളെ എങ്ങനെ ബാധിക്കും? അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളെ എങ്ങനെ ബാധിക്കും? ഉക്രൈൻ യുദ്ധത്തിന്റെ സ്ഥിതി എണ്ണ വിലയെ എവിടെ എത്തിക്കും?, അത് യൂറോപ്യൻ യൂണിയനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ത്?

ഇതൊന്നും നമ്മുടെ പത്രങ്ങൾ കൈകാര്യം ചെയ്യാറില്ല. സത്യത്തിൽ കേരളത്തിനപ്പുറമുള്ള വിഷയങ്ങളെ പറ്റി നമ്മുടെ മാധ്യമങ്ങൾക്ക് വലിയ ധാരണയില്ല. കേരളത്തിലെ നിസ്സാര വിഷയങ്ങളെ പെരുപ്പിച്ച് ഇവിടുള്ളവരെക്കൊണ്ട്  പരസ്പരം ഗോ ഗ്വാ വിളിച്ചാണ് ഇവിടെ മാധ്യമ വ്യവസായം കൊഴുക്കുന്നത്. വായനക്കാരുടെ അറിവ് കൂട്ടുന്ന, ആഗോളമായ ഒരു പെർസ്‌പെക്ടീവ് നൽകുന്ന അപൂർവ്വം പരിപാടികളേ നമുക്കുള്ളൂ.

ഇതൊരു കുഴപ്പമാണ്. പണ്ടൊരിക്കൽ ഞാൻ ഇഞ്ചിക്കൃഷിയുടെ കാര്യം പറഞ്ഞിരുന്നു. ഒരു വർഷം ഇഞ്ചിയുടെ വില കൂടിയാൽ അടുത്ത വർഷം നമ്മുടെ ആളുകൾ ബാങ്ക് ലോൺ എടുത്ത് കൂട്ടമായി ഇഞ്ചി കൃഷി ചെയ്യും. ചിലപ്പോൾ ലാഭം ആകും, ചിലപ്പോൾ ഇഞ്ചി വില കുറയും. ഇഞ്ചിയുടെ വില നിശ്ചയിക്കപ്പെടുന്നത് നേപ്പാളിലെ ഭൂകമ്പം മുതൽ വിയറ്റ്നാമിലെ വെള്ളപ്പൊക്കം വരെ, കാലാവസ്ഥ വ്യതിയാനം മുതൽ എൽ നിനോ വരെയുള്ള കാര്യങ്ങൾ കൊണ്ടായിരിക്കും. ഇതൊന്നും നമ്മുടെ കർഷകരെ അറിയിക്കാൻ നമുക്ക് ഒരു സംവിധാനം ഇല്ല. ഇതറിയാതെ കഴിഞ്ഞ വർഷത്തെ വിലയും അടുത്ത വീട്ടിലെ ആളുടെ രീതിയും കണ്ടു നമ്മുടെ കർഷകർ വിളയിറക്കുന്നു , വിളക്ക് വിലയില്ലാതെ വരുന്നു, ബാങ്ക്  ലോൺ അടക്കാൻ പറ്റാതെ വരുന്നു, കർഷക ആത്മഹത്യകൾ  ഉണ്ടാകുന്നു. ഇതൊക്കെ കാലാകാലം ഉണ്ടായിട്ടും കർഷകർക്ക് നിർദ്ദേശമോ മുന്നറിയിപ്പോ നല്കാൻ നമുക്ക് ഒരു സംവിധാനം ഇല്ല.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത്. ഇഞ്ചിയുടെ കാര്യത്തിൽ ഒരു സീസൺ  മുന്നിൽ കണ്ടാൽ മതി.  ഒരു വർഷത്തിൽ താഴെ. വിദ്യാഭ്യാസത്തിൽ അങ്ങനെയല്ല. യു കെ യിലെ മാസ്റ്റേഴ്സിന് ഒരു വർഷം മുതൽ കാനഡയിലെ സർട്ടിഫിക്കറ്റിന് രണ്ടു വർഷം വരെ, അമേരിക്കയിലെ ഡിഗ്രി പഠനം ആണെങ്കിൽ നാലു വർഷം മുന്നേ കാണാനുള്ള സംവിധാനം വേണം. പക്ഷെ തൽക്കാലം നമുക്ക് അത് ഇല്ല. ബാങ്ക് ലോൺ ഡിഫോൾട്ട്, ആത്മഹത്യകൾ ഇതൊക്കെ  പ്രതീക്ഷിക്കണം.വിദേശത്തെ മാറിവരുന്ന നിയമങ്ങളും ട്രെൻഡുകളും ഒക്കെ നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബാങ്ക്കാരേയും  അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലോ  നോർക്കയോ ഒക്കെ ഒരു വെബ്‌സൈറ്റ് തുടങ്ങണം.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 22 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 1 day ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 1 day ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More