കോവിഡ് വിവര ശേഖരണത്തിന് സ്പ്രിങ്ക്ളർ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ മറ്റാർക്കും പങ്കില്ലെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്ളർ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്നും എം. ശിവശങ്കര്‍ പറഞ്ഞു. 'സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് ബോധ്യമായതുമാണ്, താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടത്'- അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടേ'- എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.
കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നോയെന്ന ചോദ്യത്തിന് 'ഐടി സെക്രട്ടറിയെന്ന നിലവിലാണ് താൻ തീരുമാനം എടുത്തത്. ഇതിൽ മറ്റാർക്കും പങ്കില്ല' എന്നായിരുന്നു ഐ.ടി സെക്രട്ടറിയുടെ മറുപടി. അതേസമയം, കൊവിഡ് മറവിൽ നാടുകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.