തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരെക്കുറിച്ചുളള ചര്‍ച്ചകള്‍ വ്യാപകമാകുന്നതിനിടെ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജനെക്കുറിച്ച് കുറിപ്പുമായി മന്ത്രി വി എന്‍ വാസവന്‍. ഉത്തരവാദിത്തം മറക്കാതെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഓടിയെത്തുന്ന ആര്യയെ ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാമെന്നും അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം നല്‍കാനും തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിര്‍വഹിക്കാനുമുളള ശ്രമത്തിലാണ് ആര്യയെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കുഞ്ഞുങ്ങളുടെ പരിപാലനം രക്ഷിതാക്കള്‍ തുല്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ആര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള ചിത്രവും മന്ത്രി പങ്കുവെച്ചു.
മന്ത്രി വി എന്‍ വാസവന്റെ കുറിപ്പ്
ജോലിചെയ്യുന്ന അമ്മയും അവരെ കാത്തിരിക്കുന്ന കൈക്കുഞ്ഞുമാണല്ലോ ചര്‍ച്ചകളിൽ, അതുകൊണ്ടുമാത്രം പഴയൊരു പരിപാടിയില്‍ പങ്കെടുത്ത ചിത്രം പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് മാത്രമല്ല ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാം കൈക്കുഞ്ഞുമായി ഉത്തരവാദിത്തം മറക്കാതെ ഓടിയെത്തുന്ന അമ്മയെ. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജന്‍. ഒന്‍പതുമാസം പ്രായമുള്ള സഖിമൈത്രിയെന്ന മകളുമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്.
ഞാന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അമ്മയോടൊപ്പം ഈ മകളുമുണ്ട്. ചിരിയോടെ. അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേപ്പിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ഇവർ.
ആര്യയ്ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭർത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്. അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം. അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക