കോഴിക്കോട്: വാര്‍ത്താ സമ്മേളനത്തില്‍നിന്ന് മീഡിയാ വണ്ണിനെയും കൈരളിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അതിനോട് മറ്റ് മാധ്യമങ്ങള്‍ പ്രതികരിക്കണമായിരുന്നു എന്നും പ്രമോദ് രാമന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രമോദ് രാമന്റെ പ്രതികരണം. മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലപാടിനെയും അദ്ദേഹം അഭിനന്ദിച്ചു.
'ഒന്നോ രണ്ടോ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന കടുംകയ്യാണ്. ഗവര്‍ണര്‍ ആവശ്യപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഗവര്‍ണറുടെ നടപടി വലിയ ജനാധിപത്യ നിഷേധമാണ്. ആ നിഷേധത്തോട് പ്രതികരിക്കുകയാണ് മറ്റ് മാധ്യമങ്ങള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. മുന്‍പ് ഗവര്‍ണര്‍മാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. ഇന്ന് അത് ഗവര്‍ണറുടെ പ്രതികരണം എന്ന നിലയിലേക്ക് മാറി. അതോടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. വിഷയത്തില്‍ മറ്റ് മാധ്യമ മേധാവികളുമായി കൂടിയാലോചിച്ച് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും'-പ്രമോദ് രാമന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മീഡിയാ വണ്‍, കൈരളീ എന്നീ ചാനലുകളോട് താന്‍ സംസാരിക്കില്ലെന്നും ചാനലിന്റെ പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നുമാണ് ഗവര്‍ണര്‍ കൊച്ചിയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്. 'മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. കൈരളിയില്‍നിന്നും മീഡിയാ വണ്ണില്‍നിന്നും ഉളള ഒരാളോടും ഞാന്‍ സംസാരിക്കില്ല. നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍'-എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.