കേരള പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും പാതയിലൂടെ പുതിയ കേരളത്തെ പടുത്തുയര്‍ത്താം. മതനിരപേക്ഷതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തികൊണ്ടു ഇത് യാഥാര്‍ഥ്യമാക്കണം. ജനതയുടെ ഒത്തൊരുമ ഛിദ്രമാകാതിരിക്കാന്‍, നാടിന്‍റെ കാലാനുസൃതമായ പുരോഗതി ഉറപ്പുവരുത്താന്‍ ഒക്കെ ഇത് അനിവാര്യമാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ക്കായി പുനരര്‍പ്പണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഈ ഘട്ടത്തില്‍ കരണീയമായിട്ടുള്ളത് -മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തില്‍ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സില്‍ ഭാവികേരളം ഏതുവിധത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള അര്‍പ്പണ ബോധത്തോടെയുള്ള ശ്രമങ്ങള്‍ക്കാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപൃതരായിട്ടുള്ളത്. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്‍റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ നമ്മുടെ നാടിനെയും ജനതയെയും പുരോഗമനപരമായി പരിവര്‍ത്തിപ്പിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. അതിന്‍റെ ഭാഗമാണ് നവകേരള നിര്‍മ്മാണവും വിജ്ഞാനസമൂഹ നിര്‍മ്മാണവും വിജ്ഞാന സമ്പദ്ഘടനാ രുപീകരണവുമൊക്കെ.
കേരളത്തിന്‍റെ വികസനം സാധ്യമാകണമെങ്കില്‍ അടിസ്ഥാനഘടനാ നിര്‍മ്മാണം കാര്യക്ഷമമാക്കണം. അതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ആഗോള വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയെ വിളക്കിച്ചേര്‍ക്കാന്‍ കഴിയണം. അതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമ്പോഴും കേരളത്തിന്‍റെ അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ അതിനു അനുകൂലമായൊരു മാനസിക അന്തരീക്ഷം കൂടി പൂര്‍ണ്ണാര്‍ത്ഥത്തില്‍ രൂപപ്പെടണം. എല്ലാവിധ ഭേദചിന്തകളെയും മറികടക്കുന്ന ഒരുമ വളരെ പ്രധാനമാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തികൊണ്ടു ഇത് യാഥാര്‍ഥ്യമാക്കണം. ജനതയുടെ ഒത്തൊരുമ ഛിദ്രമാകാതിരിക്കാന്‍, നാടിന്‍റെ കാലാനുസൃതമായ പുരോഗതി ഉറപ്പുവരുത്താന്‍ ഒക്കെ ഇത് അനിവാര്യമാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ക്കായി പുനരര്‍പ്പണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യുക എന്നതാണ് ഈ ഘട്ടത്തില്‍ കരണീയമായിട്ടുള്ളത്.
മയക്കുമരുന്നിന്‍റെ ഭീഷണി അപകടകരമായ അവസ്ഥയിലാണ്. മരണത്തിലേക്ക് നയിക്കുന്ന വിഷമാണ് മയക്കുമരുന്ന്. അതിന്‍റെ കരാളമായ പിടുത്തത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അകപ്പെടാതിരിക്കാനുള്ള പ്രത്യേക ജാഗ്രത വേണം. അത് മുന്‍നിര്‍ത്തിയുള്ള ബോധവല്‍ക്കരണത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. ഇതില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണം.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമൂഹം മലീമസമാക്കാതെ നോക്കേണ്ടതുണ്ട്. ജീര്‍ണ്ണമായ ദുരാചാരങ്ങള്‍ തിരിച്ചുവരുന്നതിനെ തടയേണ്ടതുണ്ട്. നവോത്ഥാനത്തിന്‍റെ വിലപ്പെട്ട മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ശാസ്ത്രയുക്തിയുടെയും ശാന്തിയുടെയും കേരളം പടുത്തുയര്‍ത്തേണ്ടതുണ്ട്. അതിനായി ഏവരുടെയും പിന്തുണയുണ്ടാകണം. സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പാതയിലൂടെ സഞ്ചരിച്ച് നമുക്ക് പുതിയൊരു കേരളം പടുത്തുയര്‍ത്താം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക