കൊച്ചി: പൃഥ്വിരാജ് ഒരു പാഠപുസ്തകമാണെന്നും കുമാരി ചെയ്യാന്‍ ഏറ്റവും വലിയ പ്രേരണ അദ്ദേഹമായിരുന്നുവെന്നും സംവിധായകന്‍ നിര്‍മല്‍ സഹദേവ്. കുമാരിയുടെ ടീസറിനുവേണ്ടി മാത്രമാണ് പൃഥ്വിരാജിനെ സമീപിച്ചിരിക്കുന്നത്. അദ്ദേഹം ആ സിനിമയിലില്ല. ഒരു സിനിമാ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. സമാന ചിന്താഗതിക്കാരെന്ന രീതിയില്‍ കുറെ ആശയങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജിന്‍റെ മനസില്‍ എപ്പോഴും സിനിമയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ഈ മേഖലയെപ്പറ്റി വ്യക്തമായി അറിയാമെന്നും നിര്‍മല്‍ സഹദേവ് കൂട്ടിച്ചേര്‍ത്തു.
സംവിധായകനെപ്പോലെ തന്നെ മികച്ച നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. എവിടെയാണ് പണം ചെലവഴിക്കേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. കൂടാതെ പ്രമോഷന്‍ രീതികളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും നിര്‍മല്‍ സഹദേവ് പറഞ്ഞു. ജനുവരിയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിനുശേഷം എമ്പുരാനിൽ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുമെന്നും നിര്‍മല്‍ സഹദേവ് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'കുമാരി വലിയ വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു. സുപ്രിയ മേനോന്‍ വിളിച്ച് ഈ ജേര്‍ണലില്‍ ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അമ്മ പറഞ്ഞ കുറെ മുത്തശി കഥകളും ഐതിഹ്യങ്ങളും ചേര്‍ത്താണ് കുമാരിക്ക് കഥയെഴുതിയത്. എന്നാല്‍ ഈ സിനിമ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പൃഥ്വിരാജാണ് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത്. സിനിമ എഴുതുമ്പോള്‍ മുതല്‍ ആ സീനില്‍ ഉപയോഗിക്കേണ്ട മ്യൂസിക്കിനെക്കുറിച്ചും കളര്‍ ടോണിനെക്കുറിച്ചും വ്യക്തമായ പ്ലാനിംഗ് എനിക്കുണ്ടായിരുന്നു' - നിര്‍മല്‍ സഹദേവ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സുരഭി എന്നിവരുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ കഥക്ക് പുറമേ മികച്ച ദൃശ്യാനുഭവമാണ് സിനിമ ഒരുക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കുമാരിയുടെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.