കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പി എസ് എം ഒ കോളേജിലെ മുന്‍ ഇംഗ്ലീഷ് അധ്യാപകനുമായ പ്രൊഫ. എ പി അബ്ദുള്‍ വഹാബ് തന്‍റെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്. പിരമിഡുകളെ കുറിച്ചാണ് ഈ ചെറുകുറിപ്പ്
പിരമിഡുകൾ: അകവും പുറവും.
ഗീസ (അൽ ജിസ) യിലാണ് പിരമിഡുകൾ സ്ഥിതി ചെയ്യുന്നത്. നൈൽ നദിയുടെ പടിഞ്ഞാറെ തീരത്തുള്ള ഈ ചെറു നഗരം കെയ്റോ മഹാനഗരത്തിൻ്റെ ഭാഗമാണ്. ഈജിപ്തിൽ നൂറിലേറെ പിരമിഡുകളുണ്ടായിരുന്നു എന്നാണ് ചരിത്രം. ഇപ്പോൾ ഗീസയിലുള്ള പിരമിഡുകളാണ് സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നത്.
പിരമിഡുകളിൽ ഏറ്റവും വലുത് കുഫു രാജാവിൻ്റെതാണ്. 147 മീറ്ററാണ് അതിൻ്റെ ഉയരം. തൊട്ടടുത്തായി മകൻ കഫ്റെയുടേതും (143 മീറ്റർ) അതിൻ്റെയടുത്തായി കഫ്റെയുടെ മകൻ മെൻ കോറയുടെയും (66 മീറ്റർ) പിരമിഡുകളുണ്ട്. ഇവക്കപ്പുറത്തായി ചെറിയ പിരമിഡുകൾ വേറെയുമുണ്ട്.
ചെറിയ പിരമിഡുകൾ രാജ്ഞിമാരുടെതാണെന്നാണ് ലോക്കൽ ഗൈഡുമാരുടെ ഭാഷ്യം. കുഫുവിൻ്റെ പിരമിഡിന്നകത്ത് അദ്ദേഹത്തിൻ്റെ ഭാര്യയും രാജ്ഞിയുമായ ഹെനുട്ട്സനുണ്ട്. ഇത് ഓരോ രാജാവിനും ബാധകമാണെങ്കിൽ ചെറിയ പിരമിഡുകൾ മറ്റു രാജാക്കൻമാരുടേത് തന്നെയാകാനും സാധ്യതയുണ്ട്.
പിരമിഡുകളുടെ പ്രായം
പിരമിഡുകൾക്ക് 4500 വർഷത്തിലധികം പഴക്കമുണ്ട്. ഗ്രീക്ക് ചരിത്രകാരനായ ഹെറ ഡോട്ടസ്സാണ് (ബിസി അഞ്ചാം നൂറ്റാണ്ട് ) ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചതെന്ന് തോന്നുന്നു. നിർമ്മാണം പൂർത്തിയാക്കാൻ ഒരു ലക്ഷം തൊഴിലാളികളെ ഉപയോഗിച്ചെന്നാണ് ഹെറ ഡോട്ടസ്സിൻ്റെ നിരീക്ഷണം. ആധുനിക ഗവേഷണ പഠനത്തിൻ്റെ നിഗമനത്തിൽ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടയിലാണ് തൊഴിലാളികളുടെ എണ്ണം.
പിരമിഡിലെ ഓരോ കല്ലിനും ശരാശരി 2500 കിലോഗ്രാം ഭാരമുണ്ട്. കുഫു പിരമിഡിൽ 23 ലക്ഷം കല്ലുകളാണുള്ളത്. ക്രെയിനുകളില്ലാത്ത കാലത്ത്, അത്രയും ഉയരത്തിലേക്ക് അത്രയും ഭാരമുള്ള കല്ലുകൾ എങ്ങനെ ഉയർത്തപ്പെട്ടുവെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. പിരമിഡുകളുടെ അടിത്തട്ടിലേക്കുമുണ്ട് ആഴവും വ്യാപ്തിയും. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത അടിത്തട്ടിനെക്കുറിച്ച് കൃത്യമായ വിവരം കിട്ടിയില്ല.
പിരമിഡിൻ്റെ അകത്തേക്കുള്ള വാതിൽ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടു കൂറ്റൻ കല്ലുകൾ മുഖാമുഖം ചെരിച്ച് വെച്ചതാണ് വാതിൽ. പതിനൊന്നായിരം കിലോഗ്രാം ഭാരമുണ്ട് ഓരോ കല്ലിനും. ഇടുങ്ങിയ വഴിയിലൂടെ വേണം മുകളിലേക്ക് കയറാൻ. ഒരാൾക്ക് വീതം ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാനുള്ള വീതി മാത്രമാണ് ചെങ്കുത്തായ നടവഴിക്കുള്ളത്. അരമണിക്കൂറിലേറെ സമയമെടുത്തു, ഞങ്ങൾക്ക് മുകളിലെത്താൻ. പകുതി വളഞ്ഞു കൂനിപ്പിടിച്ച് വേണം കയറാൻ. നീളം കുറഞ്ഞവർക്ക് താരതമ്യേനെ പ്രയാസം കുറയും. മുകളിൽ ഒരു വലിയ മുറിയുണ്ട്. അതിൻ്റെ മദ്ധ്യത്തിലാണ് 'മമ്മിഫൈ' ചെയ്ത മൃതശരീരം കിടത്താനുള്ള കല്ലറ. പിരമിഡുകളിൽ ഇപ്പോൾ മമ്മികളില്ല. അവയെല്ലാം നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ചില മമ്മികൾ നഷ്ടപ്പെട്ടു പോയെന്നും അറിയാൻ കഴിഞ്ഞു.
മമ്മിഫിക്കേഷൻ മരുന്നും മന്ത്രവും കൂടിക്കലർന്ന ഒരു പ്രക്രിയയാണ്. ആന്തരികാവയവങ്ങളെ പൂർണ്ണമായും എടുത്ത് മാറ്റിയാണ് മൃതദേഹങ്ങളെ മമ്മിയാക്കുന്നത്. പ്രാക്തന വൈദ്യശാസ്ത്രത്തിലെ എല്ലാതരം പ്രിസർവേറ്റീവ്സും, പുറമെ സുഗന്ധ ദ്രവ്യങ്ങളും പുരട്ടിയാണ് മൃതദേഹത്തെ മമ്മിയാക്കുന്നത്. രാംസസ് രണ്ടാമൻ ഫറോവയുടെ മൃതദേഹവും മമ്മിയാക്കപ്പെട്ടു; നാഷണൽ മ്യൂസിയത്തിലാണിപ്പോൾ രാംസസ് രണ്ടാമനും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക