മഹാത്മാഗാന്ധിക്കൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളുളള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാളിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോലും പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബിജെപിയുടെ ബി ടീം നേതാവിലുളളതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിനാണ് അരവിന്ദ് കെജ്‌റിവാള്‍ കളങ്കമേല്‍പ്പിക്കുന്നതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിളളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞ്, അവരെ ചൂലെടുത്ത് അടിച്ചോടിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാൽ പോകാത്തത്ര വർഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്.
ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിനാണ് തലസ്ഥാനത്തിരുന്ന് അരവിന്ദ് കെജ്‌രിവാൾ കളങ്കമേൽപ്പിക്കുന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ സംഘപരിവാർ ശ്രമങ്ങൾക്ക് പോലും സാധ്യമാകാത്ത വർഗീയ പ്രീണനത്തിനാണ് കെജ്‌രിവാൾ ശ്രമിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമൊക്കെ ഉയർത്തിപ്പിടിച്ച ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഒരു വർഗീയ അജണ്ടയ്ക്ക് മുന്നിലും ഇന്നേവരെ തകർന്ന് വീണിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കും.
വർഗീയ കുപ്പായമണിഞ്ഞ് നിൽക്കുന്ന തങ്ങൾക്ക് സാധിക്കാത്തതൊക്കെ നേടാൻ മതേതര മേലങ്കിയണിഞ്ഞ് ബി.ജെ.പി തീറ്റിപ്പോറ്റുന്ന അവരുടെ പരിവാർ സംഘടന മാത്രമാണ് ആം ആദ്മി പാർട്ടിയെന്നും അവരുടെ പ്രചാരകൻ മാത്രമാണ് അരവിന്ദ് കെജ്‌രിവാൾ എന്നും ഈ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉടൻ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വർഗീയ പ്രീണനം നടപ്പിലാക്കി അതുവഴി വോട്ടുവിഭജനം നടത്തി കാര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ആദ്യമായല്ല തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ കാർഡ് ഇറക്കുന്ന കെജ്‌രിവാളിനെ കാണുന്നത്. കോവിഡ് കാലത്ത് ഡൽഹിയിലും തിരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വർഗീയ നയങ്ങളുടെ തുടർച്ച മാത്രമാണ് ഇപ്പോൾ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്‌രിവാൾ നടത്തുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാൾ.
രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കൽപ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യൻ ജനത തിരിച്ചറിയുമെന്നും അവരെ 'ചൂലെടുത്ത്' അടിച്ചോടിക്കുമെന്നും ഉറപ്പുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക