അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചാബി പിന്നണി ഗായിക അഫ്സാന ഖാനെ എന്‍ ഐ എ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറാണ് എന്‍ ഐ എ ഇവരെ ചോദ്യം ചെയ്തത്. സിദ്ദു മൂസേവാലയെ തന്‍റെ സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് അഫ്സാന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും അഫ്സാന തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സിദ്ദു മൂസേവാലയുടെ മരണത്തില്‍ അഫ്സാനക്ക് പങ്കുണ്ടെന്നാണ് എന്‍ ഐ എ കരുതുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ പ്രതികളുമായി ബന്ധപ്പെട്ട വിവരം അഫ്സാനയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ ഐ എ നടത്തിയ റെയ്ഡില്‍ ഗായികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, സിദ്ദു മൂസേവാലയുടെ മരണത്തിനു ശേഷവും ഗായിക ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, തന്‍റെ സഹോദരന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്സാന വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുഹൃത്തിനും ബന്ധുവിനുമൊപ്പം ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് മെയ് 29-ന് അദ്ദേഹത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂസെവാലെയുടെ ശരീരത്തില്‍ നിന്നും 24 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അതേസമയം, സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് പോലീസ് കസ്റ്റഡിയില്‍ നിന്നും അടുത്തിടെ രക്ഷപ്പെട്ടിരുന്നു. മാൻസ പോലീസ് മറ്റൊരു കേസിൽ ഗോയിൻദ്‌വാൾ സാഹിബ് ജയിലിൽ നിന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലാണ് ദീപക് രക്ഷപ്പെട്ടത്. സിദ്ധു മൂസേവാല വധത്തിന്‍റെ മുഖ്യസൂത്രധാരനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ദീപക്.