നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് നിരന്തരം ഹർജികളുമായി കോടതിയെ സമീപിക്കുകയാണന്ന് പ്രോസിക്യൂഷൻ. കേസിൽ ദിലീപ് നൽകുന്ന മുപ്പതാമത്തെ ഹർജിയാണിതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചത്. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്.
ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഹർജി നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹർജിയുടെ സാധുതയിൽ സംശയമുണ്ടന്നും വിശദമായ വാദം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജിയിന്മേലുളള വാദം നാളെ നടക്കും. കേസിൽ മറ്റന്നാൾ വിചാരണ തുടങ്ങുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എട്ടാം പ്രതിയാണ് ദിലീപ്.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തി എന്നതാണ് കേസ്. ഇര തനിക്കെതിരെ മൊഴിനൽകിയിട്ടില്ലെന്നും പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെടുത്തതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.