തിരുവനന്തപുരം: വി സിമാര്‍ക്കെതിരെയുള്ള ഗവര്‍ണര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കെ മുരളിധരന്‍ എം പി. ഉത്തരവുകള്‍ ഇറക്കാന്‍ ഗവര്‍ണര്‍ മഹാരാജവാണോയെന്നും ചെപ്പടിവിദ്യയും പിപ്പടിവിദ്യയും മാറ്റി സര്‍ക്കാര്‍ -ഗവര്‍ണര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നും മുരളിധരന്‍ അവശ്യപ്പെട്ടു. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. ഈ ഗവർണറെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം എറാൻമൂളികളെ വെക്കാൻ മുഖ്യമന്ത്രിയും, ബിജെപി എറാൻമൂളികളെ വെക്കാൻ ഗവർണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസ മേഖല താളം തെറ്റിയ അവസ്ഥയിലാകുമെന്നും എം പി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് മുരളീധരന്‍ തള്ളി. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. ഇപ്പോള്‍ ഉള്ളവരെ പുറത്താക്കി പകരം വി.സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന ഒരു കളിക്കും കൂട്ടുനില്‍ക്കില്ലെന്നും കെ മുരളിധരന്‍ പറഞ്ഞു.
അതേസമയം, ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ യു ഡി എഫില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രച്ചരിക്കുന്നതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയും കെ മുരളിധരനും രംഗത്തെത്തിയിരിക്കുന്നത്.