സ്വപ്‌നാ സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹ'ത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത പുസ്തകമാണ് ചതിയുടെ പത്മവ്യൂഹമെന്ന് ജോയ് മാത്യു പറയുന്നു. സാഹിത്യത്തിന്റെ കിന്നരികള്‍ ചേര്‍ത്തിട്ടില്ല എന്നതാണ് പുസ്തകത്തിന്റെ മേന്മ. കൊച്ചുപുസ്ത പ്രേമികളെ പുസ്തകം നിരാശപ്പെടുത്തും. അധികാരം എങ്ങനെയാണ് ഒരു പെണ്‍ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്നറിയാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം. സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ. കൊച്ചുപുസ്‌തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം. എന്നാൽ സ്വന്തം വീട്ടിൽ അധികപറ്റ് പോലെ കറുപ്പ് നിറത്തിൽ ജനിച്ചവൾ, സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടിവന്ന കുട്ടി.
സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂ. എന്നാൽ അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും.
ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു.താ. (ഭരണകൂട- മൂട്- താങ്ങികളും) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും. അത് അവരുടെ നിലനിൽപ്പിന്റെ കാര്യം. പക്ഷെ ഒന്നുണ്ട്, മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം- അതിലെ നേരിന്റെ ശോഭ - ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്- അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം.
(ദയവായി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത സൈബർ അടിമകൾ കമന്റ് ബോക്സിൽ വന്ന് കാപ്സ്യൂൾ വിളമ്പരുത് .വിളമ്പിയാൽ വിവരമറിയും )
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക