ഇടുക്കി: ദേവികുളം സബ് കളക്ടര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി എം എല്‍ എ. ദേവികുളം സബ്കളക്ടര്‍ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ജില്ലാ കളക്ടറും സബ് കളക്ടറും അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും എം എം മണി ആരോപിച്ചു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എം എം മണി വിവാദ പരാമര്‍ശം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യു പിയല്ല കേരളമാണ്. യുപിയില്‍ ദളിത് വിഭാഗത്തിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കുകയാണ്. അവിടുന്നുവന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതേനടപടികള്‍ തുടരാനാണ് സബ് കളക്ടര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങും - എം എം മണി പറഞ്ഞു. ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആര്‍ഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.