കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിളളിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ. എം എല്‍ എയെ കണ്ടെത്തുന്നവര്‍ക്ക് 101 രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. ഡി വൈ എഫ് ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ടൗണിലും പരിസരത്തും പ്രതീകാത്മക തിരച്ചിലും നടത്തി.
'സ്ത്രീ പീഡനാരോപണം നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എം എല്‍ എയ്ക്കായി പെരുമ്പാവൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പ്രതീകാത്മക തിരച്ചില്‍ നടത്തി. ദിനംപ്രതി നിരവധി പേരാണ് എംഎല്‍എയുടെ സേവനങ്ങള്‍ക്കായി എത്തി നിരാശരായി മടങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നവര്‍ക്ക് 101 രൂപ ഇനാം പ്രഖ്യാപിച്ച് തിരച്ചില്‍ സംഘടിപ്പിച്ചത്. പെരുംപറ മുഴക്കി വിളംബരം നടത്തി യാത്രക്കാരോടും കച്ചവടക്കാരോടും തൊഴിലാളികളോടും നാട്ടുകാരോടും എംഎല്‍എയെക്കുറിച്ച് അന്വേഷിച്ചു' എന്നാണ് ഡി വൈ എഫ് ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എം എല്‍ എയുടെ സാന്നിദ്ധ്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പീഡനാരോപണം ഉയർന്നതിനുപിന്നാലെയാണ് എല്‍ദോസ് കുന്നപ്പിളളില്‍ എം എല്‍ എയെ കാണാതായത്. അദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. ഒരാഴ്ച്ചയോളമായി അദ്ദേഹം പൊതുപരിപാടികളിലും പങ്കെടുത്തിട്ടില്ല. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനുമടക്കമുളള നേതാക്കള്‍ക്കും അദ്ദേഹം എവിടെയാണ് എന്നത് സംബന്ധിച്ച് വിവരമില്ല.