പാസ്സ്‌വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഏകദേശം1 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളെ ഇക്കാര്യം വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പ് , ഹെല്‍ത്ത് ട്രാക്കുകള്‍, മൊബൈല്‍ ഗെയിം എന്നിങ്ങനെയുള്ള ആപ്ലിക്കേഷനിലൂടെയാണ് ഉപയോക്താവിന്‍റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയെന്നും മെറ്റ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെറ്റ അറിയിച്ചത്.
ഇത്തരം ആപ്പുകള്‍ക്ക് താത്പര്യക്കാര്‍ ഏറെയാണ്. അതിനാലാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും മെറ്റ അറിയിച്ചു. ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും ഹാക്കര്‍മാര്‍ സമാനമായ രീതിയില്‍ വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നുവെന്ന് മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. ഇത് മനസിലാക്കാതെ ഫോണില്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുകയും മറ്റ് അവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ചില ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഫേസ്ബുക്ക് ലോഗിന്‍ ആവശ്യമായി വരും. ഇങ്ങനെ ഉപയോക്താവിനെ കബിളിപ്പിച്ച് പാസ്സ്‌വേര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ ഹാക്കേര്‍സ് മോഷ്ടിക്കുകയും ചെയ്യുമെന്നും മെറ്റ മുന്നറിയിപ്പ് നല്‍കുന്നു.