തിരുവനന്തപുരം: എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിനെതിരെ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എ ബേബിയുടെ പ്രതികരണം. 'വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിന് അഭിനന്ദനങ്ങൾ. മലയാളനോവലിൽ നവീനമായ ഒരു ഇതിവൃത്തവും ആഖ്യാനവും കൊണ്ടു വന്നു എസ് ഹരീഷ്. കുട്ടനാട്ടിലെ പിന്നോക്ക ജനതയുടെ ജീവിതം എഴുതിയ ഹരീഷ് നോവലിന്റെ ഇതിവൃത്തത്തിൽ പാർശ്വവല്ക്കൃതജനതയുടെ സാഹിത്യാവിഷ്ക്കാര സിദ്ധാന്തങ്ങളുടെ കാലത്തെ എഴുത്തുകാരനാണ്. തകഴിയുടെ നോവൽ സമീപനത്തിൽ നിന്ന് സമകാലീനതയിലേക്കുള്ള വളർച്ച നേടിയ കൃതിയാണ് മീശ. ഈ നോവലിനും എഴുത്തുകാരനുമെതിരെ ആർഎസ്എസുകാർ തെറിവിളി നടത്തുകയാണ്. ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർഎസ്എസ് ആവില്ലല്ലോ. അതിനാൽ അവരുടെ തെറിവിളി പതിവ് നടപടി എന്ന് തള്ളിക്കളയാം. പക്ഷേ, കേരളസമൂഹത്തിൽ ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയമാണ്. ഒരു എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണം' എന്നാണ് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്.
സര്‍ക്കാരിന് താത്പര്യമുള്ളവര്‍ക്കാണ് അവാര്‍ഡ് നല്‍കുകയെന്നും ഇത് കേരളത്തില്‍ പുതിയ കാര്യമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയ സമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം കൂടി ഓര്‍ക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം, പാല്‍പ്പായസം സെപ്റ്റിക് ടാങ്കില്‍ വിളമ്പുന്നതുപോലെയാണ് മീശക്ക് അവാര്‍ഡ് നല്‍കിയാതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയും പറഞ്ഞിരുന്നു. അവാര്‍ഡ് കമ്മറ്റി പരിഹസിച്ചത് ഹിന്ദുക്കളെ മാത്രമല്ല, വയലാറിനെയും മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമകാലീന മലയാള സാഹിത്യത്തില്‍ ചെറുകഥകള്‍കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് എസ് ഹരീഷ്. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് മീശ. ഈ കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത വെങ്കലശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27-ന് അവാര്‍ഡ് സമ്മാനിക്കും. 1950-കള്‍ക്കു മുന്‍പുളള കേരളത്തിന്റെ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മൂന്നുലക്കം കഴിഞ്ഞപ്പോള്‍ തീവ്രഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്നു.